പകുതി വിലയ്ക്ക് സ്കൂട്ടർ; വളപട്ടണം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

പകുതി തുകയ്ക്ക് ഇരുചക്ര വാഹനം നൽകുമെന്ന് തട്ടിപ്പിൽ നീതി ലഭിക്കാത്തതിനാൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. FIR ഇടാത്ത പോലീസ് നടപടിയിലാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പകുതി വിലയ്ക്ക് സ്കൂട്ടർ എന്ന വാഗ്ദാനത്തിൽ കുടുങ്ങി കണ്ണൂർ ജില്ലയിൽ മാത്രം പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്. മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം പിടിയിലായ അനന്തു കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിലും തട്ടിപ്പ് നടത്തിയത്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു തട്ടിപ്പ്. 60,000 രൂപ അടച്ചാൽ ഒന്നേകാൽ ലക്ഷത്തിന്‍റെ ഇരുചക്രവാഹനം. ഇതായിരുന്നു വാഗ്ദാനം. തട്ടിപ്പിൽ കുടുങ്ങിയത് ഏറെയും സ്ത്രീകൾ.

പ്രാദേശിക തലത്തിൽ സീഡ് സൊസൈറ്റികൾ സ്ഥാപിച്ചായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. സാമൂഹ്യപ്രവർത്തകരെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും സൊസൈറ്റിയുടെ കോഡിനേറ്റർമാരായി നിയമിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് സൊസൈറ്റിയിൽ അംഗത്വം എടുത്തത്. പകുതി വിലക്ക് ഓണക്കിറ്റും ഗൃഹോപകരണങ്ങളും നൽകി ആദ്യം ജനങ്ങളുടെ വിശ്വാസം ആർജിച്ചു. പിന്നാലെ ആയിരുന്നു ഇരുചക്രവാഹനം എന്ന വാഗ്ദാനം. 50000 മുതൽ 60,000 രൂപ വരെയാണ് പലരിൽ നിന്നും പിരിച്ചെടുത്തത്. നൂറു ദിവസത്തിനകം വാഹനം വീട്ടിലെത്തുമായിരുന്നു വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞതോടെയാണ് തട്ടിപ്പെന്ന് വ്യക്തമായത്.

 

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്