സംസ്ഥാനത്തെ കാട്ടാന ആക്രമണം; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതതല യോഗം ഇന്ന്. ഉച്ചയ്ക്ക് 2.30 ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്താണ് യോഗം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. വന്യ ജീവി ആക്രമണം തടയാൻ വകുപ്പിലെ വിവിധ വിഭാഗങ്ങൾ സംയുക്തമായി പ്രവർത്തിക്കാനുള്ള നിർദേശം യോഗത്തിൽ ഉണ്ടാകും.

പട്രോളിങ് ശക്തിപ്പെടുത്തുക, ആർ ആർ ടി മറ്റ് ഫീൽഡ് ഡ്യൂട്ടി വിഭാഗങ്ങളിൽ ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുക, തദ്ദേശീയരെയും യുവക്കാളെയും ഉൾപ്പെടുത്തി പ്രൈമറി റെസ്പോൺസ് ടീം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ നിർദേശം തുടർന്നാണ് യോഗം വിളിച്ചു ചേർക്കുന്നത്.

സാധാരണയായി വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ഡ്യൂട്ടിയില്‍ പങ്കെടുക്കേണ്ടതില്ലാത്ത സോഷ്യല്‍ ഫോറസ്ട്രി, ഗവേഷണം തുടങ്ങിയ എല്ലാ വിഭാഗങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും. പട്രോളിംഗ് ശക്തിപ്പെടുത്താന്‍ എല്ലാവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തും.

വനം വകുപ്പില്‍ നിലവിലുള്ള ആര്‍.ആര്‍.ടി വിഭാഗങ്ങളിലും മറ്റ് ഫീല്‍ഡ് ഡ്യൂട്ടി ചെയ്യുന്ന വിഭാഗങ്ങളിലും ആവശ്യമായത്ര ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകാത്തതിനാലാണ് ഇത്തരത്തില്‍ എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്ന കാര്യം വകുപ്പ് ആലോചിക്കുന്നത്. ഈ സാഹചര്യത്തിലാണ് തദ്ദേശീയരായ നാട്ടുകാരെയും യുവാക്കളും അടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ട് പ്രൈമറി റെസ്‌പോന്‍സ് ടീം അഥവാ പി.ആര്‍.ടി എന്ന പേരില്‍ പ്രത്യേക സംഘം രൂപീകരിച്ചു വരുന്നത് എന്നും മന്ത്രി പറഞ്ഞു.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്