വടകരയില്‍ കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം

വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ കേസിൽ പ്രതി ഷെജിലിന് ജാമ്യം അനുവദിച്ചു.അശ്രദ്ധ മൂലമുണ്ടായ മരണത്തിന് എടുത്ത കേസിൽ വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇന്നലെയാണ് പ്രതിയായ പുറമേരി സ്വദേശി ഷെജിലിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ കോയമ്പത്തൂരിൽ വച്ചാണ് ഷെജിലിനെ പൊലീസ് പിടികൂടിയത്. 2024 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ മുത്തശ്ശി ബേബി മരിച്ചിരുന്നു.

അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. മാര്‍ച്ച് 14 നായിരുന്നു പ്രതി വിദേശത്തേക്ക് കടന്നത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകരയ്ക്ക് സമീപം ചോറോട് വെച്ചാണ് കുട്ടിയേയും അമ്മൂമ്മയേയും കാര്‍ ഇടിച്ചത്.

അപകടത്തിന് ശേഷം ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഷെജിലിന്‍റെ കുടുംബവും അപകടം നടക്കുമ്പോള്‍ കാറില്‍ ഉണ്ടായിരുന്നു. പിന്‍സീറ്റില്‍ ആയിരുന്നു കുട്ടികള്‍. അവര്‍ മുന്‍പിലേക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു. ആ സംഭാഷണത്തിലേക്ക് ശ്രദ്ധ പോയ സമയത്താണ് അപകടം ഉണ്ടായതെന്നാണ് അന്ന് പൊലീസ് വിശദീകരിച്ചത്.

അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് കാര്‍ കണ്ടെത്തുന്നത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പുറമെ വ്യാജതെളിവ് ഉണ്ടാക്കി ഇന്‍ഷൂറന്‍സ് തുക തട്ടിയെന്ന കേസും ഷെജിലിനെതിരെയുണ്ട്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്